2012 ഏപ്രിൽ 14, ശനിയാഴ്‌ച

കല്‍പ്രതിമ

ഞാനൊരു കല്‍പ്രതിമയായിരുന്നു,
മനുഷ്യ സമുദ്രം അലയടിക്കുന്ന പാതയോരത്ത് മഴയും വെയിലും ഏറ്റ്, പറന്നുതളരുന്ന പക്ഷികള്‍ക്ക്‌ വിശ്രമസ്ഥലം ഒരുക്കി തലയെടുത്ത് നിന്ന ഒരു കല്‍പ്രതിമ... 

ഞാനൊരു കല്‍പ്രതിമയായിരുന്നു,
എനിക്ക് ചുറ്റും യാചകര്‍ നിരന്നിരുന്നു. കയ്യില്ലാത്തവര്‍ കാലില്ലാത്തവര്‍, കുഷ്ഠരോഗികള്‍, അങ്ങിനെ തീരാവ്യാധി പിടിച്ചവരും, നിര്‍ധനരും, വേശ്യകളും ഉണ്ടായിരുന്നു.


ഞാനൊരു കല്‍പ്രതിമയായിരുന്നു,
അകലെ  ഒരു ആരാധനാലയത്തിന്‍റെ പ്രവേശന കവാടം എന്‍റെ മിഴികള്‍ക്ക് നേരെ തുറന്നിരുന്നു, അവിടേയ്ക്ക് ഒഴുകിയെത്തുന്ന മനുഷ്യരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നു. അവരെല്ലാം ഞാനൊഴികെ ഉള്ള കല്പതിമകളെ എല്ലാം ആരാധിച്ചു. അവിടെ നിന്നും കൈ നിറയെ പുണ്യം പേറിവരുന്നതും കാത്ത് എന്‍റെ ആശ്രിതര്‍ ( ആശ്രിതര്‍ ആയിരിയ്ക്കാം, എന്‍റെ നിഴല്‍ പറ്റി ചുറ്റും കൂടിയിരിക്കാനും എന്നെ ഓര്‍ക്കാനും ഇപ്പോള്‍ ഇവര്‍ മാത്രം. "യാചകര്‍" ) ഇമവെട്ടാതെ കാത്തിരുന്നു. ചിലര്‍ വലിച്ചെറിയുന്ന നാണയത്തുട്ടുകളില്‍ അവര്‍ വിശപ്പടക്കി.


ഞാന്‍ ഒരു കല്‍പ്രതിമയായിരുന്നു.
തലയ്ക്കു  മുകളില്‍ അധികാര ഹുങ്കേന്തി കൊടിവച്ച കാറുകള്‍ ചീറിപായുമ്പോള്‍ അവര്‍ എന്നെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും എന്ന് ഞാന്‍ ആശ്വസിച്ചു... 



ഞാന്‍ ഒരു കല്‍പ്രതിമയായിരുന്നു.
സര്‍ക്കാരിന്റെ മുദ്രവച്ച വാഹനങ്ങള്‍ എനിക്കുചുറ്റും അണിനിരന്നു, ഹാ ഇക്കൊല്ലവും ആരും എന്നെ മറന്നില്ല, ഞാന്‍ ആശ്വസിച്ചു, ഞാന്‍ വീണ്ടും തലയുയര്‍ത്തി നിന്നു.



ഞാന്‍ ഒരു കല്‍പ്രതിമയായിരുന്നു.
ആരൊക്കെയോ ആക്രോശിക്കുന്നു, അതിലും ഉച്ചത്തില്‍ രോദനങ്ങള്‍ മുഴങ്ങുന്നു. സര്‍ക്കാരിന്‍റെ കാക്കിയിട്ട കൂലിപ്പട എന്‍റെ ആശ്രിതരെ ആട്ടിപ്പായിക്കുകയാണ്, കൂട്ടത്തില്‍ കാലില്ലാതവരെ ഒന്നുരണ്ട് പേര്‍ ചേര്‍ന്ന് ദൂരേക്ക്‌ വലിച്ചെറിയുന്നു.  കൂട്ടത്തില്‍ ഒരു വൃദ്ധന്‍ അടിയേറ്റ് എന്‍റെ കാല്‍ച്ചുവട്ടില്‍ വീണു. അവസാന ശ്വാസം ഉള്ളിലേയ്ക്ക്‌ എടുക്കുമ്പോഴും അന്നത്തെ സമ്പാദ്യമായ ഒരുപിടി നാണയത്തുട്ടുകള്‍ അയ്യാള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു.

അതെ  ഞാനൊരു കല്‍പ്രതിമയാണ്.
ആക്രോശ്ശങ്ങള്‍ പലതവണ ഉയരുകയും രോദനങ്ങള്‍ അകന്നു പോവുകയും ചെയ്തു. എന്‍റെ കണ്ണുകള്‍ നിറഞ്ഞില്ല, അരുതേ എന്ന് പറയുകയോ കയ്യുയര്‍ത്തി തടുക്കുകയോ ചെയ്തില്ല. ഞാന്‍ ഒരു കല്‍പ്രതിമയല്ലേ. എന്‍റെ കണ്ണുകള്‍ ആരാണ് തുറന്നുവെച്ചത്, ആരാണ് എന്‍റെ വാക്കുകള്‍ക്ക് തടയിട്ടത്, ആരാണ് എന്‍റെ കയ്യുകള്‍ നിശ്ചലമാക്കിയത്, ആരാണ് എന്നെ വീണ്ടും ഈ രൂപത്തില്‍ സൃഷ്ട്ടിച്ചത്... 

അതെ ഞാന്‍ ഒരു കല്‍പ്രതിമയാണ്...
ഇനി എന്നെന്നും ഒരു കല്‍പ്രതിമ തന്നെ ആയിരിക്കും, വെറുമൊരു കല്‍പ്രതിമ... ഇനിയെന്‍റെ നിശ്ചലമായ കയ്യുകള്‍ മുറിച്ചു മാറ്റൂ, എന്‍റെ കണ്ണുകളും മൂടി വെക്കൂ... 

അതെ  ഞാന്‍ വെറുമൊരു കല്‍പ്രതിമ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ