2012 സെപ്റ്റംബർ 19, ബുധനാഴ്‌ച

അവസ്സാന നിമിഷം... ഒരുപിടി ഓര്‍മ്മകള്‍...

മണ്ണെണ്ണ വിളക്ക് അടുത്തേക്ക് നീക്കി വെച്ച് ഒരു പലകയിട്ട് ചമ്രം പടിഞ്ഞിരുന്നു. മുന്നിലേക്ക് നിരക്കി വെച്ച പിഞ്ഞാണത്തില്‍ നിന്നും പ്ലാവില കൊണ്ടുണ്ടാക്കിയ കയിലുകൊണ്ട് കഞ്ഞി കോരി കുടിക്കുന്നതിനിടയില്‍ , അടുത്തിരിക്കുന്ന ഭാര്യയുടെ കണ്ണുകളിലെ തിളക്കം അയാളുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സുഖം നിറച്ചു. അധികം വൈകാതെ കുറ്റബോധത്താല്‍ അയാളുടെ തല കുനിഞ്ഞു. അയാളുടെ കണ്ണുകള്‍ നിറയുവാന്‍ തുടങ്ങി, തന്‍റെ പ്രിയതമയില്‍ നിന്നും അത് മറയ്ക്കുവാന്‍ അയാള്‍ നന്നേ ബുദ്ധിമുട്ടി...

ഒന്നുമറിയാതെ തന്‍റെ മുന്നില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന തന്‍റെ ഭാര്യ, അല്ല അവള്‍ കേവലം തനിയ്ക്കൊരു ഭാര്യ മാത്രം ആയിരുന്നില്ല, തന്‍റെ ആത്മാവ് കൂടിയായിരുന്നു. എന്നിട്ടും താന്‍.... താന്‍ അവള്‍ക്ക് നല്‍കിയത് എന്താണ്... അരവയര്‍ പട്ടിണിയും തച്ചുടച്ച കുറെയേറെ മോഹങ്ങളും മാത്രം... എങ്കിലും അവള്‍ ഒരിയ്ക്കലും തന്നോട് പരാതിയോ പരിഭവമോ പറഞ്ഞിരുന്നില്ല, എന്തിനും ഏതിനും അവള്‍ വിളിപ്പാടകലെ തന്നെ ഉണ്ടായിരുന്നു. എന്നിട്ടും അവസാനം അവള്‍ക്ക് താന്‍ നല്‍കിയത് ഇങ്ങിനെയൊരു വിധി യാണല്ലോ... അയാള്‍ സ്വയം ശപിച്ചു ഒപ്പം ദൈവങ്ങളെയും...

"ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ" എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കും വിധം മാറി മാറി വരുന്ന ഭരണകര്‍ത്താക്കളും, ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന രാഷ്ട്രീയ കോമരങ്ങളും ചേര്‍ന്ന് മാറ്റിമറിച്ച സാമൂഹ്യ ചുറ്റുപാടുകള്‍ അയാളെക്കൊണ്ട് അങ്ങിനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് സത്യം...

പാത്രത്തില്‍ ശേഷിച്ച അവസ്സാന വറ്റും പ്ലാവിലക്കരണ്ടിയാല്‍ കോരിയെടുത്ത് കഴിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ സംതൃപ്തിയുടെ ഒരു വേലിയേറ്റം അയാള്‍ കണ്ടു... ഒരുപക്ഷെ അവള്‍ അറിഞ്ഞിരുന്നില്ല ഈ ഭൂമിയില്‍ തന്‍റെ അവസ്സാന അത്താഴം ആണ്ഇതെന്ന്...

അയാള്‍ക്ക് അപ്പോഴും ഒരു പ്രാര്‍ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ, തന്‍റെ പ്രിയതമയുടെ ആത്മാവ് പറന്നകന്നതിനു ശേഷം മാത്രമേ തന്‍റെ ഹൃദയം നിലയ്ക്കുവാന്‍ പാടുള്ളൂ എന്ന്... തന്‍റെ കാലില്‍ ഒരു മുള്ളുകൊണ്ടാല്‍ പോലും ഒരു തുലാവര്‍ഷം തന്നെ തന്‍റെ കണ്ണുകളിലേയ്ക്ക് ആവാഹിച്ചു വരുത്താറുള്ള അവള്‍ക്ക് ഒരിയ്ക്കലും തന്‍റെ ശ്വാസം നിലയ്ക്കുമ്പോള്‍ ഉള്ള വേദന കണ്ടുനില്‍ക്കുവാന്‍ ആകില്ല എന്ന് അയാള്‍ക്കറിയാമായിരുന്നു.... പലവട്ടം ചിന്തിച്ച് ഉറപ്പിച്ചതാണ് അവളുടെ ജീവന്‍ അപഹരിയ്ക്കാന്‍ പാടില്ലെന്ന്, പക്ഷെ... തനിയ്ക്ക് ചുറ്റും കഴുകന്‍ കണ്ണുകളുമായി അലറിയടുക്കുന്ന സദാചാര പോലീസും, മാംസപിണ്ഡത്തെപ്പോലും വെറുതെ വിടാത്ത രാഷ്ട്രീയ സാമൂഹിക സേവകരും ചേര്‍ന്ന് അവളെ ചോരയൂറ്റി വെറുമൊരു മാംസപിണ്ഡമാക്കി പങ്കുവെച്ച് കടിച്ചുകീറുന്നത് ഓര്‍ത്തപ്പോള്‍ ഇതാണ് ശെരിയായ മാര്‍ഗ്ഗം എന്ന് തന്നെ അയാള്‍ മനസ്സില്‍ ഉറപ്പിച്ചു...

ഓലക്കീറുകള്‍ക്കിടയിലൂടെ ഉള്ളിലേയ്ക്ക്‌ അരിച്ചിറങ്ങുന്ന നിലാവിനെ സാക്ഷിയാക്കി അയ്യാള്‍ അവളിലേയ്ക്ക്‌ പടര്‍ന്നുകയറി, ഫണം വിടര്‍ത്തിയ നാഗത്തെപ്പോലെ അവള്‍ അയ്യാളെ ചുറ്റിവരിഞ്ഞു... പിന്നെ കിതപ്പുകളോടെ മരണത്തിലേയ്ക്കും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ