2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

മരണം വമിയ്ക്കുന്ന തണുപ്പ്...

സഹജീവികളുടെ കരുണവറ്റിയ കണ്ണുകളും വിളറി വെളുത്ത മുഖങ്ങളും താണ്ടി, പൊള്ളുന്ന മണലാരണ്യത്തില്‍ നിന്നും വിമാനത്താവളത്തിന്‍റെ ശീതീകരിച്ച മുറിയിലേയ്ക്ക് കയറുമ്പോഴും എന്‍റെ എല്ലുകള്‍ തണുത്ത്‌ മരവിച്ചിരുന്നു. 

വീടിനുചുറ്റും കൂടിനിന്ന ബന്ധുക്കളുടെയും പരിച്ചയക്കാരുടെയും സഹതാപം തുളയ്ക്കുന്ന നോട്ടങ്ങളുടെ ഇടയിലൂടെ പതിയെ പടിപ്പുരകടന്ന്‍ ഉമ്മറക്കോലായിലേയ്ക്ക് നടക്കവേ എന്‍റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു... ഒരിയ്ക്കല്‍ എല്ലാം ഉപേക്ഷിച്ച് എന്‍റെ കൈ പിടിച്ച് ഇരുട്ടിലൂടെ എന്‍റെ ജീവിത പാതയിലേയ്ക്ക് നടന്നുകയറിയ ജീവിത സഖി, ഇറയത്ത്‌ കത്തിച്ചുവെച്ച നിലവിളക്കിന് മുന്നില്‍ അന്ധകാരം തീര്‍ത്തുകൊണ്ട് തണുത്ത്‌ മരവിച്ച്, വിളറിയ മുഖവുമായി, മരണം കാര്‍ന്നുതിന്ന ആത്മാവിന്‍റെ വെറും അവശിഷ്ട്ടം മാത്രമായി ചലനമറ്റുകിടക്കുന്നു... ആ കയ്യുകള്‍ അവസാനമായി നെഞ്ചോട്‌ ചേര്‍ത്തുപിടിക്കുമ്പോള്‍ ആ കൈത്തലത്തില്‍നിന്നും മനസ്സിനെ മരവിപ്പിയ്ക്കുന്ന ഒരുതരം തണുപ്പ് എന്നിലേയ്ക്ക് അരിച്ചുകയറുന്നതായി തോന്നി... പട്ടടയില്‍ ലെയിച്ച് അവള്‍ വെണ്ണീറാകുമ്പോള്‍, ഞാന്‍ ആ ചിതാഗ്നിയ്ക്ക് ചുറ്റും നടന്നുകൊണ്ടേയിരുന്നു... ആ അഗ്നിയോളം ചേര്‍ന്നുനിന്നിട്ടും നെഞ്ചിലൂടെ പതിയെ അരിച്ചിറങ്ങുന്ന ആ തണുപ്പ് മാത്രം നിലയ്ക്കുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കി... എന്‍റെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു... 

ചില ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന്‍ എന്നെ പിടിച്ചുവലിയ്ച്ച് വീടിനുള്ളിലേയ്ക്ക്‌ കൊണ്ടുപോകുമ്പോഴും ആരോടെന്നില്ലാതെ ഞാന്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു 
"എനിയ്ക്ക് തണുക്കുന്നു, എന്നെ ചൂടുകൊള്ളാന്‍ അനുവദിയ്ക്കൂ..."
ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഇരുപത് മാസം മാത്രം ദാമ്പത്യം നുകര്‍ന്ന ആ മുറിയ്ക്കുള്ളില്‍ ആകെ അവളുടെ ഗെന്ധമായിരുന്നു, വാടിയ പാലപ്പൂവിന്‍റെ ഗെന്ധം... എന്നെ എന്നും മത്ത്പിടിപ്പിക്കാറുള്ള അവളുടെ ഗെന്ധം... ഇന്നെനിക്ക് കൂട്ടായ്‌ ആ ഗെന്ധവും കുറച്ച് ഓര്‍മ്മകളും മാത്രം.. 

എനിയ്ക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു, ഒരു കമ്പിളിപുതപ്പിനാല്‍ മൂടിപ്പുതച്ച് ആ മുറിയുടെ അന്ധകാരത്തില്‍ എത്രദിനങ്ങള്‍ തള്ളിനീക്കി എന്നറിയില്ല... ഇടയ്ക്കിടെ വാതിലില്‍ നനഞ്ഞ കവിളത്തടങ്ങളും, ഒട്ടിയ കണ്ണുകളുമായി പ്രത്യക്ഷപ്പെടുന്ന മകളെയും, ഒരുതരം വൃത്തികെട്ട ശബ്ദമുണ്ടാക്കി കടന്നുവരുന്ന പൂച്ചയേയും ഞാന്‍ വലിയ ശബ്ദം ഉണ്ടാക്കി ആട്ടിപ്പായിച്ചു...
"ആ വാതിലുകള്‍ അടയ്ച്ചുവെയ്ക്കൂ, പുറത്ത് നല്ല മഴയാകും, എനിയ്ക്ക് തണുക്കുന്നു...."

അടുത്ത ബന്ധുക്കളില്‍ ചിലര്‍ വന്ന് എന്നെ ബന്ധനത്തിലാക്കി, ബലമായി എന്‍റെ കുപ്പായങ്ങള്‍ അഴിച്ച് പുതിയവ മാറ്റുമ്പോഴും, ഞാന്‍ തണുത്ത്‌ വിറയ്ക്കുന്നുണ്ടായിരുന്നു...  കൂടപ്പിറപ്പുകളും ബന്ധുക്കളും ചേര്‍ന്ന്‍ എന്നെ ബലമായി ആശുപത്രി വാനിലേയ്ക്ക് പിടിച്ചുകയറ്റുമ്പോള്‍ ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു,    " നില്‍ക്കൂ, എന്‍റെ ബ്രീഫ് എടുത്തിട്ടില്ല, അതിലാണ് എന്‍റെ പാസ്പ്പോര്‍ട്ടും ടിക്കറ്റും..." കൂടിനിന്നവരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു, ചിലര്‍ കണ്ണുനീര്‍ വാര്‍ത്തു. പടിപ്പുരവാതില്‍ ചാരി പൊട്ടിക്കരയുന്ന എന്‍റെ മകളുടെ തോള്‍ചേര്‍ന്ന്‍ എന്‍ പ്രിയതമയുടെ നിഴല്‍രൂപവും കണ്ണുനീര്‍വാര്‍ക്കുന്നുണ്ടായിരുന്നു... 

ഇരുമ്പഴിക്കുള്ളിലെ കൂരിരുട്ടിലും കമ്പിളി പുതപ്പ് മൂടിയിരുന്നിട്ടും എനിയ്ക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു... ഒരു പെണ്‍കിടാവിന്‍റെ ഇരുപത് വര്‍ഷത്തെ ദാമ്പത്യവും കുറേയേറെ സ്വപ്നങ്ങളും അതിലേറെ മോഹങ്ങളും നഷ്ട്ടമാക്കിയ തന്‍റെ പ്രവാസത്തിന്‍റെ കുറ്റബോധാമാകുന്ന തണുപ്പ് അപ്പോഴേയ്ക്കും എന്‍റെ സിരകളില്‍കൂടി ശിരസ്സ് വരെ വ്യാപിച്ചുകഴിഞ്ഞിരുന്നു... എന്നിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന സൂചിമുനകളുടെ നോവില്‍ ഞാന്‍ പതിയെ അന്ധകാരത്തിലേയ്ക്ക്‌ ഊളിയിട്ടു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ