2014 ജൂലൈ 20, ഞായറാഴ്‌ച

കാത്തിരിപ്പ്...




കടല്‍ കടന്ന്‍ ദേശാടനം നടത്തി-
തിരികെപ്പോരുവാനേറെ വൈകി
കണ്ണുനീര്‍തുള്ളികളാലെന്‍ ഉള്ളിലെ-
ദീപവും കെട്ടുപോകുവാന്‍ കാത്തുനിന്നു...
 
വിറക്കുന്ന കാലുകളാലെന്‍ പടിപ്പുര-
താണ്ടി, മടങ്ങിവരും മുന്നേ
മരണം വിരുന്നുവന്നു പോയിരുന്നു
എന്‍ ജീവനാളവും കെട്ടുപോയിരുന്നു...
 
എന്‍ ജീവിതവഴികളില്‍ വെളിച്ചം-
വീശിയൊരാ തിരിനാളവും-
ചെമ്പട്ടുപുതച്ചുമ്മറക്കൊലയില്‍-
പട്ടടകാത്തു കിടന്നിരുന്നു...
 
ഇടനെഞ്ചുപൊട്ടുമാറുച്ചത്തില്‍ തെങ്ങലെന്‍-
ഉള്ളില്‍ നിറഞ്ഞുനിന്നിരുന്നു...
ഒടുവിലൊരു വക്കുടഞ്ഞ മണ്‍കുടം സാക്ഷിയായ്
എന്‍ തേങ്ങലുകളെ ചിതാഗ്നി പുണര്‍ന്നുനിന്നു...
 
വലതുകയ്യിലൊരു ദര്‍ഭതന്‍-
ചുറ്റുംപേറി നിന്‍ ആത്മശാന്തിക്കായ് ഞാനെന്‍-
പഴമയും ഇഴമയും, മുന്നും പിന്നുമെല്ലാം-
കണ്ണുനീര്‍ ധാരകളാല്‍ മായ്ച്ചിരുന്നു...
 
ത്രിസധ്യയിലൊരു ദീപം സാക്ഷിയായെന്‍
താതന്‍തന്‍ മോഹവും സ്വപ്നവുമെല്ലാം
അലയാഴിപുല്‍കുവാന്‍ കാത്തിരിക്കുന്നു...
ജലധാര വറ്റുവാനെന്‍ മിഴികളും വൃഥാ...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ